ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും. നരേന്ദ്രമോദി എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന സാഹചര്യമാണുള്ളത്.
അടുത്ത മാസം നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയ്‌ക്കുള്ള ടിക്കറ്റുകൾ വീറ്റുതീർന്നതായി ജോ ബൈഡൻ അറിയിച്ചു. അമേരിക്കയിലെ പ്രമുഖർക്ക് പോലും ഇപ്പോഴും ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും അവർ ടിക്കറ്റിനായി നിരന്തരം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സമീപിക്കുന്ന രീതിയും ശൈലിയും ഏറെ പ്രശംസനീയമാണെന്നും താങ്കളുടെ ഒരു ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. സമാനകളില്ലാത്ത ജനസമിതിയുള്ള നേതാവാണ് അദ്ദേഹമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ സിഡ്‌നിയിലും വൻ ജനവലിയാണെന്ന് ആന്റണി അൽബനീസും പറഞ്ഞു. സിഡ്‌നിയിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നരേന്ദ്രമോദിയുടെ പൊതുപരിപാടിയിൽ പരമാവധി 20,000 പേർക്കാണ് പ്രവേശനം. എന്നാൽ അതിലും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അനുമതിയ്‌ക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ ഇന്ത്യ സന്ദർശനവേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയവരുടെ കാര്യവും അദ്ദേഹം ഓർമ്മിച്ചു. ജനങ്ങളെ ഇത്ര അനായാസമായി കൈയിലെടുക്കാൻ കഴിയുന്നതെങ്ങനെയെന്നും ഇരു നേതാക്കളും ആരായുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ജപ്പാനിലെ ടോക്കിയോയിൽ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം.
Comments