ലക്നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യ ഘട്ടം ഡിസംബറിൽ പൂർത്തിയാകുമെന്ന് നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. മൂന്ന് ഘട്ടമായാണ് ക്ഷേത്രത്തിന്റെ നിർമാണം നടക്കുന്നത്. ആദ്യ ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് വിഗ്രഹ പ്രതിഷ്ഠയുണ്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലെത്തി ദർശനം നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ് മിശ്ര.
ആദ്യ ഘട്ടത്തിൽ ക്ഷേത്രത്തിന്റെ താഴെ നിലയിലുള്ള അഞ്ച് മണ്ഡപങ്ങളുടെ നിർമാണം പൂർത്തിയാകുന്നതാണ്. ഇതിനായി 160 തൂണുകൾ നിർമ്മിക്കേണ്ടതുണ്ട്. 2023 ഡിസംബർ 30ന് നിർമാണം പൂർത്തിയാകുമെന്നും ഇതോടെ വിശ്വാസികൾക്ക് പ്രവേശിക്കാമെന്നും മിശ്ര കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും 2025 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഡിസംബറിലാകും രണ്ടാം ഘട്ടം പൂർത്തിയാകുക. ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായി 1400 മുതൽ 1800 കോടി രൂപ വരെ നിർമാണ ചിലവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞത് 1400 കോടി രൂപയും പരമാവധി 1800 കോടിയുമാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് മിശ്ര വ്യക്തമാക്കി.
Comments