തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിന് മുൻപ് വലിയ ചർച്ചാ വിഷയമായിരുന്ന ഒന്നാണ് തിരുവനന്തപുരം മേയറുടെ നിയമനക്കത്ത്. മേയർ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തിലെ സിപിഎം-പോലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വിഷയത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷനെ മാറ്റിയതിൽ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയാണ് സിപിഎം ചെയ്തത്.
കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാവ് വിശാഖിനെ പിൻവാതിലിലൂടെ യുയുസിയായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ അസാധാരണ സംഭവമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ അരങ്ങേറിയത്. സമാന രീതിയിൽ ഈ കഴിഞ്ഞ നവംമ്പറിൽ സംസ്ഥാനത്ത് ചർച്ചയായ മറ്റൊരു അസാധാരണ സംഭവമായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വിവാദ നിയമനക്കത്ത്. നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാർട്ടിയുടെ പട്ടിക നൽകാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. മേയറുടെ കത്തിന് പിന്നാലെ മെഡിക്കൽ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡിആർ അനിലിന്റെ കത്തും പുറത്തുവന്നിരുന്നു. കത്ത് വ്യാജമാണെന്ന നിലപാടിലായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും ആരോപണങ്ങളെ നേരിട്ടത്.
വിവാദം ശക്തമായി പ്രതിഷേധങ്ങൾ ആരംഭിച്ചതോടെ പാർട്ടി തല അന്വേഷണം തീരുമാനിച്ചു. എന്നാൽ ആരാണ് അന്വേഷിക്കുന്നത് എന്ന് മാത്രം പുറത്ത് പറഞ്ഞില്ല. ഇതിനിടെ ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലൻസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ യഥാർത്ഥ കത്ത് നശിപ്പിക്കപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കമ്പ്യൂട്ടറിന്റെയും ഫോണുകളുടെയും ഫൊറൻസിക് പരിശോധന റിപ്പോർട്ട് ഇനിയും വന്നിട്ടില്ലെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നിയമനം നടക്കാത്തതിനാൽ അഴിമതി അന്വേഷണമില്ലെന്ന നിലപാടെടുത്ത് വിജിലൻസ് എല്ലാം കെട്ടിപ്പൂട്ടുകയും ചെയ്തു. കത്ത് പുറത്തായതിൽ സംശയിച്ച് ഡിആർ അനിലിനെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുകയാണ് സിപിഎം ചെയ്തത്. എന്നാൽ പീന്നീട് ഇത് സംബന്ധിച്ച് നടപടികൾ ഒന്നുമുണ്ടായില്ല. ആൾമാറാട്ടക്കേസിലും ഇപ്പോൾ സമാന രീതിയിൽ പോലീസ് അന്വേഷണവും സമാന്തരമായി പാർട്ടി അന്വേഷണവും നടക്കുന്നുണ്ട്.
Comments