പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. അഭിനയം മാത്രമാണ് അറിയാവുന്ന തൊഴിൽ. ജീവിത മാർഗം വേറെയില്ല. എന്നിട്ടും കഷ്ടപ്പെട്ട് ജോലി ചെയ്താൽ പ്രതിഫലം ലഭിക്കാത്ത സാഹചര്യം സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേഖലയിലുള്ളവർ തന്നെയാണ് പരസ്പരം ചെളിവാരിയെറിയുന്നതും മേഖലയെ തരംതാഴ്‌ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രീതികൾ സിനിമാ രംഗത്ത് ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെയാണ് ദോഷകരമായി ബാധിക്കുന്നത്. സിനിമയിൽ മയക്കുമരുന്ന് ഉപയോഗമടക്കം അരാജകത്വമുണ്ടെന്ന ടിനി ടോം അടക്കമുള്ളവരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
സിനിമാ മേഖലയിലെ ഒന്നാം നിര നായകന്മാർ പ്രതിഫലം കൂട്ടി വാങ്ങുന്നുവെന്ന പരാമർശത്തോട് അദ്ദേഹം വിയോജിച്ചു. തന്നേ പോലെയുള്ള അഭിനേതാക്കൾക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും ഇതിനകം 70-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച സന്തോഷ് കീഴാറ്റൂർ പറഞ്ഞു.















