മുംബൈ: ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലെന്ന് മുംബൈ സെഷൻസ് കോടതി. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യാത്തിടത്തോളം ലൈംഗിക തൊഴിലിനെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 34-കാരിയായ ലൈംഗിക തൊഴിലാളിയെ സർക്കാർ ഷെൽട്ടർ ഹോമിൽ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.
മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഷെൽട്ടർ ഹോമിൽ കഴിയുകയായിരുന്നു 34-കാരി. ഇവരെ മോചിപ്പിക്കണമെന്ന് കോടതി അറിയിച്ചു. യുവതിയെ ഒരു വർഷത്തേക്ക് ഷെൽട്ടർ ഹോമിൽ പാർപ്പിക്കണമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്തായിരുന്നു യുവതി സെഷൻസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിവി പാട്ടീൽ ഹർജി പരിഗണിക്കുകയും മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കുകയുമായിരുന്നു.
റെയ്ഡിനിടെയായിരുന്നു യുവതി നേരത്തെ പിടിയിലായത്. തുടർന്നാണ് കോടതിയിൽ ഹാജരാക്കപ്പെട്ട ഇവർ ഷെൽട്ടർ ഹോമിലേക്ക് എത്തുന്നത്. എന്നാൽ പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം യുവതിക്കുണ്ടെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക തൊഴിൽ നിയമവിരുദ്ധമല്ല. പൊതുസ്ഥലത്ത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ചെയ്യുന്നതാണ് കുറ്റകരമാകുന്നതെന്നും കോടതി വ്യക്തമാക്കി.
Comments