ന്യൂഡൽഹി: പ്രധാനമന്ത്രി വിദേശസന്ദർശന വേളയിൽ ലോകനേതാക്കൾക്ക് ഇന്ത്യൻ ഗോത്രകലയെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന ഉപഹാരങ്ങൾ സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലസൃഷ്ടികളും കരകൗശല വസ്തുക്കളുമാണ് പ്രധാനമന്ത്രി ലോകനേതാക്കൾക്ക് സമ്മാനിച്ചത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയ്ക്കും ബ്രസീൽ, കുക്ക് ദ്വീപുകൾ, ടോംഗ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കും ഇന്ത്യയുടെ ചരിത്രാതീത കലാരൂപങ്ങളിലൊന്നായ ഡോക്ര കലയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ ശില്പങ്ങളാണ് ഡോക്ര കല. ആദ്യകാല കലാ ആവിഷ്കാരങ്ങളിലൊന്നാണ് ഇത്. ഹിന്ദു ദേവതകളുടെയും വിവിധ പക്ഷിമൃഗാദികളുടെയും പ്രതിമകളെ ചുറ്റിപ്പറ്റിയാണ് ഡോക്ര കലയുടെ ഇതിവൃത്തം.
ഗോത്ര കലാരൂപങ്ങളിലൊന്നായ ഗോണ്ട് ചിത്രങ്ങളാണ് പ്രധാനമന്ത്രി കാനഡയ്ക്ക് സമ്മാനിച്ചത്. പച്ച പർവ്വതം എന്നർത്ഥം വരുന്ന കോണ്ട് എന്ന പ്രയോഗത്തിൽ നിന്നാണ് ഗോണ്ട് എന്ന വാക്ക് രൂപീകൃതമായത്. കുത്തുകളും വരകളും ഉപയോഗിച്ച് സൃഷ്ടിച്ചതാണ് ഗോണ്ട് പെയിന്റിംഗുകൾ. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളും ഉപയോഗിച്ചാണ് ഗോണ്ട് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
കോമോറോസിന് വാർലി ചിത്രങ്ങളും നിയുവിന് പിത്തോര നാടോടി കലയുമാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഭൂമിയും ആകാശവും കൂടിച്ചേരുന്നതിന്റെ അതിമനോഹരമായ ആവിഷ്കാരമാണ് വാർലി ചിത്രങ്ങൾ. ത്രികോണങ്ങൾ, വൃത്തങ്ങൾ, ചതുരങ്ങൾ എന്നിവയിലൂടെയാണ് വാർലി ചിത്രം ആശയം കൈമാറുന്നത്. ഗുജറാത്തിലെ രത്വ കരകൗശല വിദഗ്ധരുടെ ആചാരപരമായ ഗോത്രകലയാണ് പിത്തോര. ഗോത്രവർഗക്കാരുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തെയും വിശ്വാസങ്ങളെയും പ്രതിഫലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഗുഹാചിത്രങ്ങളുടെ ചിത്രീകരണങ്ങളാണ് പിത്തോര.
Comments