പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. പാലക്കയം വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണമെന്ന് പറഞ്ഞാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ പലരിൽ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളാനാണ് സാധ്യത.
സുരേഷ് കുമാർ കൈക്കൂലിക്കാരനാണെന്ന് അറിയില്ലാരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസറിന്റെ വാദം. ഒരു വില്ലേജിൽ വില്ലേജ് ഓഫീസറുടെ അറിവില്ലാതെ എങ്ങനെ ഇത്രയധികം പണം കൈക്കൂലിയായി വാങ്ങുമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. പരാതികളെ തുടർന്ന് ഒരു മാസത്തോളം കാലമാണ് സുരേഷിനെ വിജിലൻസ് നിരീക്ഷിച്ച് വന്നത്. അതീവ ജാഗ്രതയോടെയായിരുന്നു കൈക്കൂലി സുരേഷ് വാങ്ങിയിരുന്നത്. സാധാരണക്കാരിൽ നിന്ന് പണം ആവശ്യപ്പെടുക നേരിട്ട് മാത്രമായിരിക്കും. ഫോണിലൂടെ സംസാരിക്കുമ്പോൾ നേരിട്ട് വരാൻ ആവശ്യപ്പെടുകയുമാണ് ഇയാൽ ചെയ്യുന്നത്.
മൂന്ന് വർഷം മുൻപാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത് കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കുന്നതാണ് ഇയാളുടെ പ്രകൃതം. കൈയിൽ കോടികൾ ഉള്ളപ്പോഴും സുരേഷ് കുമാർ ലളിത ജീവിതമാണ് പ്രതി നയിച്ചിരുന്നത്. താമസിച്ചിരുന്ന മുറിയുടെ വാടക 2500 രൂപ മാത്രം ലക്ഷങ്ങൾ സൂക്ഷിച്ചിരുന്ന മുറി പലപ്പോഴും തുറന്നിട്ട് പോകുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് റവന്യൂ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. കേസ് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. ഇത്തരം പുഴുക്കുത്തുകൾ മികച്ച ജീവനക്കാർക്ക് അപമാനമെന്നും, വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും പരാതികളറിയിക്കാൻ ജൂൺ മാസം മുതൽ ടോൾ ഫ്രീ നമ്പർ നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സുരേഷ് കുമാറിന് ബിനാമികൾ ഉണ്ടോ എന്നതും ഉദ്യോഗസ്ഥനിൽ നിന്നും കൈക്കൂലി പണത്തിന്റെ വിഹിതം മറ്റേതെങ്കിലും ഉദ്യോഗസ്ഥർ കൈപ്പറ്റിയിട്ടുണ്ടോ എന്ന് ഉൾപ്പെടെ വിജിലൻസ് അന്വേഷിക്കുന്നുണ്ട്.
Comments