പാലക്കാട്: മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17-കാരനെ കെട്ടിയിട്ട് മർദ്ദിച്ചു. മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്നംഗ സംഘം കെട്ടിയിട്ട് മർദ്ദിച്ചത്.
പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. കുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമാന സംഭവം കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കളമശ്ശേരിയിൽ 16-കാരനെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായ മർദ്ദിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്തതിനാണ് മകനെ കമ്പി കൊണ്ടും കത്രിക കൊണ്ടും ഇരുവരും പരിക്കേൽപ്പിച്ചത്. പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments