തിരുവനന്തപുരം: പൊതുസ്ഥലത്ത് പെൺകുട്ടിയെയും മറ്റ് നാല് സ്ത്രീകളെയും കയറിപ്പിടിച്ച സംഭവത്തിൽ ഒളിച്ചുകളി നടത്തി പോലീസ്. പ്രതിയെ പിടികൂടാതെ പരാതിക്കാരായ പെൺകുട്ടിയെയും കുടുംബത്തെയും വട്ടം ചുറ്റിക്കുകയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. സംഭവം നടന്ന അന്ന് തന്നെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയിരുന്നു. എന്നാൽ 36 ദിവസങ്ങൾക്ക് ശേഷമാണ് വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടിരുന്നെങ്കിലും പരാതിയിൽ പുരോഗമനമുണ്ടായിരുന്നില്ല. പെൺകുട്ടിയ്‌ക്കും കുടുംബത്തിനും കേസിന്റെ പുരോഗതി സംബന്ധിച്ച് എസ്‌ഐയും സിഐയും യാതൊരു വിവരവും പങ്കുവെയ്‌ക്കാൻ തയാറായില്ലെന്നും കുടുംബം പരാതിപ്പെട്ടു.
കഴിഞ്ഞമാസം ഏപ്രിൽ 17-നാണ് നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ വെച്ച് പത്താംക്ലാസുകാരിയായ പെൺകുട്ടിക്കും ബന്ധുവിനും നേരെ യുവാവിന്റെ മോശം പെരുമാറ്റം ഉണ്ടായത്. സ്ത്രീകളെ ശല്യം ചെയ്ത ഇയാളെ അവിടെയുണ്ടായിരുന്നവർ ചേർന്ന് ജീവനക്കാരെ ഏൽപ്പിച്ചെങ്കിലും ഇയാൾ പിന്നീട് രക്ഷപ്പെട്ടുവെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ വഞ്ചിയൂർ പോലീസിൽ പരാതി നൽകി. പോലീസുകാർ സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോൾ ഇയാൾ തന്നെ അഞ്ച് സ്ത്രീകളെ ഉപദ്രവിച്ചതായി കണ്ടെത്തി.
എന്നാൽ ഇതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും തന്നെ ഉണ്ടായില്ല. പരാതി നൽകി ഒരു ാസത്തിന് ശേഷവും കേസിൽ അന്വേഷണമുണ്ടാകാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകിയതോടെയാണ് വഞ്ചിയൂർ പോലീസ് കേസെടുക്കാൻ തയാറായത്. തുടർന്ന് കഴിഞ്ഞ ദിവസം എഫ്‌ഐആർ എടുത്ത് മൊഴിയെടുക്കുന്നതിനായി എത്തി. 36 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ പരിശോധന നടത്തണമെന്ന് പറയുകയും പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇത്തരം കേസുകളിൽ ഇങ്ങനെയുള്ള നടപടികൾ സാധാരണമല്ല.
മെഡിക്കൽ പരിശോധനയുടെ ആവശ്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും മേലുദ്യോഗസ്ഥരുടെ മുന്നിൽ പരാതിയുമായി എത്തിയതിന്റെ പേരിൽ വഞ്ചിയൂർ പോലീസ് പരാതിക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. വനിതകൾക്കെതിരെയുള്ള കേസിൽ എല്ലാ നിയമങ്ങളും ലംഘിച്ചായിരുന്നു പോലീസിന്റെ നടപടി. പ്രതിയെ പിടിക്കുന്നതിലല്ല, പരാതിക്കാരെ ബുദ്ധിമുട്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
Comments