ന്യൂ ദൽഹി :നവീകരിച്ച നാലാം തലമുറ ബാലിസ്റ്റിക് മിസൈൽ – ഖൈബർ പരീക്ഷിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട് ചെയ്യുന്നു.
1500 കിലോഗ്രാം ഭാരമുള്ള വാർഹെഡ് വഹിക്കാൻ കഴിയുന്ന 2000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഇറാന്റെ ഖോറാംഷഹർ-IV എന്ന ബാലിസ്റ്റിക് മിസൈലിന്റെ നവീകരിച്ച പതിപ്പാണ്. ഇസ്‌ലാമിന്റെ ആദ്യ നാളുകളിൽ കീഴടക്കിയ ജൂത കോട്ടയെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ മിസൈലിന് “ഖൈബർ” എന്ന് പേരിട്ടതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ (ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി) പറയുന്നു.
“രാജ്യത്തെയും അതിന്റെ നേട്ടങ്ങളെയും ഞങ്ങൾ സംരക്ഷിക്കും എന്നതാണ് ഇറാന്റെ ശത്രുക്കൾക്കുള്ള ഞങ്ങളുടെ സന്ദേശം. പ്രാദേശിക സ്ഥിരതയെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് സുഹൃത്തുക്കൾക്കുള്ള ഞങ്ങളുടെ സന്ദേശം, ”ഇറാൻ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി പറഞ്ഞു.യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പുകളും ഉപരോധങ്ങളും അവഗണിച്ച്, തങ്ങളുടെ “പ്രതിരോധ” മിസൈൽ പദ്ധതി കൂടുതൽ വികസിപ്പിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞു.പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മിസൈൽ പദ്ധതികളിലൊന്നായ തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾ യുഎസിനും ഇസ്രായേലിനും മറ്റ് പ്രാദേശിക എതിരാളികൾക്കെതിരെയുള്ള ഒരു പ്രധാന പ്രതിരോധവും ആയുധവുമാണെന്നു ഇറാൻ പറയുന്നു. തങ്ങളുടെ ആയുധങ്ങൾക്ക് മേഖലയിലെ ഇസ്രയേലിലേക്കും യുഎസ് താവളങ്ങളിലേക്കും എത്താൻ കഴിയുമെനും അവർ അവകാശപ്പെടുന്നു.
എന്നാൽ ഇസ്രായേൽ സായുധ സേനാ മേധാവി ഹെർസി ഹലേവി ഇതിനു മറുപടിയായി ടെഹ്‌റാനെതിരെ “നടപടി”ക്കുള്ള സാധ്യത ഉയർത്തിയിട്ടുണ്ട് .
Comments