തമിഴിലും തെലുങ്കിലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു വിജയ് ആൻറണി നായകനായി 2016-ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ. ഏഴ് വർഷത്തിനിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം തിയറ്ററിൽ എത്തിയിരിക്കുകയാണ്. വിജയ് ആൻറണി തന്നെയാണ് സംവിധാനം. പിച്ചൈക്കാരൻ 2-നും മികച്ച പ്രേക്ഷക പ്രീതി തന്നെയാണ് ലഭിക്കുന്നത്. ദാരിദ്രവും പട്ടിണിയും അഴിമതിയും ചൂഷണവുമെല്ലാം പ്രതിപാദിക്കുന്ന സിനിമ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, ചെന്നൈയിലെ തിയറ്ററിൽ ആരാധകർക്കൊപ്പം ‘പിച്ചൈക്കാരൻ 2’ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ നോട്ട് നിരോധനത്തെപ്പറ്റി വിജയ് ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
2016-ൽ മോദി സർക്കാർ കൊണ്ടുവന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പിച്ചൈക്കാരനുള്ള വിചിത്രമായ യാദൃശ്ചികതയെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. ‘പിച്ചൈക്കാരൻ’ റിലീസ് സമയത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത്. സമാനമായി ‘പിച്ചൈക്കാരൻ 2’ പുറത്തിറങ്ങി കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോൾ കേന്ദ്രസർക്കാർ രണ്ടായിരം രൂപ നോട്ടുകളും നിരോധിച്ചു. നോട്ട് നിരോധനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതെന്നും ഇത് രാജ്യത്തെ സാധാരണക്കാരെയും ഭൂരിപക്ഷം ജനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്നും താരം മറുപടിയും നൽകി.
‘ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ആസൂത്രണം നടത്തിയാണ് നോട്ട് നിരോധിച്ചത്. പത്തു രൂപ നോട്ട് കള്ളനോട്ട് ആകില്ല. ഉയർന്ന മൂല്യമുള്ള നോട്ടായതിനാൽ അവർ കള്ളനോട്ടുകൾ അടിച്ചിറക്കും. ഇത് തടയാൻ സർക്കാർ 500, 1000 രൂപ നോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചു. എന്നാൽ, അവർ 2000 രൂപ നോട്ട് പുറത്തിറക്കി. അപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷേ, അവർ ഈ 2000 രൂപ നോട്ട് പുറത്തിറക്കിയത് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കിയതിന് ശേഷമായിരുന്നു. 2000 രൂപ നോട്ട് പുറത്തിറക്കിയാൽ പലരും അത് വാങ്ങി പൂഴ്‌ത്തിവെയ്‌ക്കും. ആ പൂഴ്‌ത്തിവെപ്പുകാരെയെല്ലാം പിടികൂടാൻ പദ്ധതിയിട്ട് 2000 രൂപ നോട്ട് തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ഈ പ്രഖ്യാപനം ബാധിച്ചിട്ടില്ല. 2000 രൂപ നോട്ടുകൾ കൂടുതലായി പൂഴ്‌ത്തി വച്ചിരിക്കുന്നവരെയാണ് ഇത് ബാധിക്കുന്നത്’ എന്ന് വിജയ് ആന്റണി പറഞ്ഞു.















