മലപ്പുറം: സിപിഎം സഹയാത്രികൻ റസാഖ് പയമ്പ്രോട്ട്, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാദ്ധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
മൃതദേഹത്തൊടൊപ്പം ലഭിച്ച പരാതികളുൾപ്പെടെയുള്ള രേഖകൾ പോലീസ് പെരിന്തൽമണ്ണ കോടതിയിൽ സമർപ്പിച്ചു. കോടതി നിർദ്ദേശമനുസരിച്ചായിരിക്കും തുടർ നടപടികൾ.
പ്ലാസ്റ്റിക്ക് സംസ്‌കരണ പ്ലാന്റ് പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഇടത് സഹയാത്രികനായ റസാഖ് സിപിഎം ഭരിക്കുന്ന പുളിയ്‌ക്കൽ പഞ്ചായത്തിൽ നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും എടുത്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് റസാഖ് ആത്മഹത്യ ചെയ്തത്. പ്ലാസ്റ്റിക്ക് സംസ്‌കരണ പ്ലാന്റിനെതിരെ പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള കുറിപ്പും കഴുത്തിൽ തൂക്കിയാണ് റസാഖ് ആത്മഹത്യ ചെയ്തത്.
റസാഖിന്റെ സഹോദരൻ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരിച്ചത്. മരണകാരണം പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയാണെന്ന് ആരോപിച്ചായിരുന്നു റസാഖ് സമരം ചെയ്തിരുന്നത്. എന്നാൽ പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല. പഞ്ചായത്ത് ഭരണസമിതി കൈക്കൂലിവാങ്ങി സ്ഥാപനത്തിന് സഹായം നൽകിയെന്നാണ് റസാഖും കുടുംബവും ആരോപിച്ചിരുന്നത്. റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് സമരം ഏറ്റെടുത്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നാണ് കുടുംബം പറയുന്നത്.
Comments