വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി. അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു ദിശനിർണയ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒ സജ്ജമായത്.
2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ, ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് എത്തിക്കുന്നത്. ഇത് താത്കാലിക സഞ്ചാരപഥമാണ്. അതിനുശേഷം, സാറ്റലൈറ്റ് തന്നെ കൃത്യമായ ഓർബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ഘടികാരമാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് കൂടുതൽ കൃത്യമായ സ്ഥാന, സമയ നിർണയങ്ങൾക്ക് സഹായകരമാകും.
ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. 2016-ൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1ജി ഉപഗ്രഹത്തിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കൺസ്റ്റെലേഷൻ) എന്ന പേരിൽ മേഖലാ നാവിഗേഷൻ ഉപഗ്രഹ സംവിധാനം ഇന്ത്യ പ്രാവർത്തികമാക്കിയത്.
നേരത്തെ റീജിയണൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നാവിഗേഷൻ സേവന ആവശ്യങ്ങൾക്കായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഐഎസ്ആർഒ നാവിക് പ്രാവർത്തികമാക്കിയത്. പൂർണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാണ് നാവിക് പ്രവർത്തിയ്‌ക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന 7 ഉപഗ്രഹങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇന്നത്തെ ഈ വിക്ഷേപണത്തിന്.
Comments