കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപിനിടെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് നിയമപരമായി യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തൽ. കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഒന്നും തന്നെ ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചു പോന്നിരുന്നത്. കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് നൽകിയെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
അതേസമയം, സിദ്ധിഖ് നേരിട്ടത് ക്രൂര മർദ്ദനമെന്ന് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടൽ മുറിയിൽ വെച്ച് ഷിബിലി സിദ്ദിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചു. തുടർന്ന് നിലത്ത് വീണ സിദ്ദിഖിന്റെ നെഞ്ചിൽ ആഷിക് ചവിട്ടി. കൊലപാതക ശേഷം മൃതദേഹം മൂന്നായി മുറിച്ച് പ്രതികൾ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്.
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ഭാഗങ്ങൾ അട്ടപ്പാടിയിൽ ഉപേക്ഷിച്ച ശേഷം ഷിബിലി തിരുവനന്തപുരത്തേക്ക് കടന്നെന്നാണ് സൂചന. മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിച്ച 19-ാം തീയതി മുതൽ ചെന്നൈയിലേക്ക് കടക്കാൻ ശ്രമിച്ച 24-ാം തീയതി വരെ ഷിബിലി പലയിടത്തായി കറങ്ങി നടന്നു. 19-ന് ഫർഹാനയെ വീട്ടിലെത്തിച്ച ശേഷം ഷിബിലി ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് കടതെന്നാണ് പുറത്ത് വരുന്ന വിവരം. തെളിവുകൾ നശിപ്പിക്കാൻ ആയിരുന്നു ഈ യാത്രയെന്നാണ് സൂചന.
Comments