ആലപ്പുഴ: ബോട്ടപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിട്ടും ആലപ്പുഴയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിനോദയാത്രാ ബോട്ടുകള്‍. പത്ത് വര്‍ഷം മുന്‍പ് കാലാവധി കഴിഞ്ഞ ബോട്ടാണ് ഇന്നലെ വേമ്പനാട്ട് കായലില്‍ മുങ്ങിയതെന്ന് കണ്ടെത്തി. 2013-ലാണ് ബോട്ടിന്റെ രജിസ്ട്രേഷന്‍ അവസാനമായി പുതുക്കിയത്. ഇതിന് ശേഷം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ച 65 ബോട്ടുകളില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല എന്ന് കണ്ടെത്തിയിരുന്നു. അതേസമയം പരിശോധന കാര്യക്ഷമമല്ലെന്നും പരാതിയുയരുന്നുണ്ട്. പരിശോധനയ്‌ക്ക് ആകെയുള്ള 3 പേരില്‍ 2 പേര്‍ താല്‍ക്കാലിക ജീവനക്കാരാണ്. ഇതിന് പുറമേ നാല് ദിവസമായി പരിശോധനയും നടക്കുന്നില്ല.
ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ തുടങ്ങി 1500-ഓളം ബോട്ടുകളാണ് ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയിലുള്ളത്. ഈ ബോട്ടുകളൊക്കെയും പരിശോധിക്കുന്നതിനായി ആകെ മൂന്ന് സര്‍വേ ഓഫീസര്‍മാരാണ് തുറമുഖ വകുപ്പിന്റെ കീഴിലുള്ളത്. അതിനാല്‍ തന്നെ നാമമാത്രമായ പരിശോധനയാണ് ഇപ്പോള്‍ നടന്നു വരുന്നത്. താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആകെ 65 ബോട്ടുകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ പരിശോധിച്ചിട്ടുള്ളത്.
ഇതില്‍ 59 എണ്ണത്തിനും മതിയായ രേഖകളില്ല. കൂടാതെ പരിശോധനയില്‍ കണ്ടെത്തിയ 5 ബോട്ടുകള്‍ക്ക് യാതൊരു രേഖയുമില്ലെന്ന് കണ്ടെത്തി. ഇവ 8 വര്‍ഷമായി സര്‍വീസ് നടത്തുന്നവയാണ്. 1500 ബോട്ടുകളില്‍ 800 എണ്ണത്തിന് മാത്രമാണ് ലൈസന്‍സുള്ളത്. ആകെ 650 ബോട്ടുകള്‍ക്ക് സ്ഥിരം ലൈസന്‍സുണ്ട്. 150 ബോട്ടുകള്‍ക്കുള്ളത് താല്‍ക്കാലിക ലൈസന്‍സ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഴുന്നൂറോളം ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന ചോദ്യമാണ് ഇപ്പോഴുള്ളത്.
Comments