മുംബൈ: സമീപത്ത് ആശുപത്രി സ്ഥിതി ചെയ്യുന്നതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന ഹർജിയിൽ ഗൗസിയ മസ്ജിദ് ട്രസ്റ്റിനെ പ്രതി ചേർക്കാൻ മുംബൈ ഹൈക്കോടതി. മസ്ജിദിൽ ദിവസേന ഒന്നിലധികം തവണ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കാൻ പോലീസിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സമീപത്ത് ഇഎസ്‌ഐഎസ് ആശുപത്രി ഉള്ളതിനാൽ പ്രദേശം നിശബ്ദ മേഖലയാണെന്ന് അപേക്ഷകൻ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോടതികൾ എന്നിവയുടെ 100 മീറ്റർ പരിധിയിലുള്ള പ്രദേശം നിശ്ശബ്ദ മേഖലയായി പ്രഖ്യാപിക്കണമെന്ന് 2000-ലെ ശബ്ദ മലിനീകരണ ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്.
ഉച്ചഭാഷിണിയിലൂടെയുള്ള ആസാൻ മൗലികാവകാശമല്ലെന്ന് 2022 മെയ് 6-ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ദിവസത്തിൽ അഞ്ച് തവണ പള്ളിയിൽ നിന്നുള്ള പ്രാർത്ഥന ആഹ്വാനമാണ് ആസാൻ. ആസാൻ ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെങ്കിലും ഉച്ചഭാഷിണിയിലൂടെ വിതരണം ചെയ്യുന്നത് മതത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.
Comments