പത്തനംതിട്ട: കെഎസ്ആർടിസി ദീർഘദൂര സ്വിഫ്റ്റ് ബസുകളിൽ തിരിമറി പതിവെന്ന് വിജിലൻസ് കണ്ടെത്തൽ. യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടർമാർ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. യാത്രക്കാരിൽ നിന്ന് വാങ്ങുന്ന പണം കണ്ടക്ടർമാർ കൈക്കലാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റ് നൽകാതെ പണം പോക്കറ്റിലാക്കിയ എം പാനൽ കണ്ടക്ടറെ കൈയോടെ പിടികൂടി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കണ്ണൂരിൽ നിന്ന് കാസർകോട്ടെയ്‌ക്കുള്ള യാത്രക്കാരനിൽ നിന്ന് 133 രൂപ ടിക്കറ്റ് നൽകാതെ 100 രൂപ വാങ്ങി പോക്കറ്റിലിട്ട കണ്ടക്ടർക്കാണ് പിടിവീണത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കാരനെയും ടിക്കറ്റ് എടുക്കാതെ പണം വാങ്ങി യാത്ര ചെയ്യാൻ കണ്ടക്ടർ അനുവദിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസുകളിലാണ് സ്ഥിരം യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള കളി നടക്കുന്നതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ടിക്കറ്റിന് പുറമേ ബസിൽ കയറ്റുന്ന ലഗേജുകളുടെ ചാർജിന്റെ കാര്യത്തിലും വൻ തിരിമറി നടക്കുന്നു.
15 മുതൽ 30 വരെ കിലോ ഭാരമുള്ള ലഗേജിന് ഉടമയുടെ ടിക്കറ്റിന്റെ പകുതി ചാർജ് ഈടാക്കണമെന്നാണ് ചട്ടം. 30 കിലോയ്‌ക്ക് മുകളിൽ മുഴുവൻ ചാർജും നൽകണം. ഇത്തരത്തിൽ ചട്ടം നിലനിൽക്കേയാണ് യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നൽകാതെ പണം ഈടാക്കുന്ന സംഭവം അരങ്ങേറുന്നത്. അടുത്തിടെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മംഗലാപുരത്തിന് പോയ സ്വിഫ്റ്റ് ബസിലെ യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നൽകാതെ പണം ഈടാക്കിയ സംഭവം പിടിക്കപ്പെട്ടിരുന്നു. അന്ന് കണ്ടക്ടറെ താക്കീത് ചെയ്തിരുന്നു. ഇത്തരം തിരിമറി സംഭവങ്ങൾ സ്ഥിരമായി നടക്കുന്നുണ്ടെന്നും പരിശോധനകൾ തുടരുമെന്നും കെഎസ്ആർടിസി വിജിലൻസ് വിഭാഗം വ്യക്തമാക്കി.
Comments