തൃശൂർ : വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂർവ്വമായ ശിവകുണ്ഡല മരം പൂത്തു . കൈജീലിയ പിന്നാറ്റ” എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണുന്ന മരം ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ആണ് ഇവിടെ നട്ടത് .ഏറെ വർഷങ്ങളായി സസ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനവിഷയമായിരുന്ന പഴയ കൈജീലിയ മരം മറിഞ്ഞുവീണ് നശിച്ചപ്പോൾ എല്ലാവർക്കും വലിയ വേദനയായിരുന്നു. ആലപ്പാട്ടച്ചൻ അതിന്റെ ഒരു തൈ ലഭിക്കാൻ പലയിടങ്ങളിലും അന്വേഷിച്ചു.
അന്വേഷണത്തിനൊടുവിൽ പീച്ചി കെഎഫ്ആർഐ കേന്ദ്രത്തിലെ ഡോക്ടർ സുജനപാലും ഡോക്ടർ ഒ. എൽ പയസും ചേർന്ന് ബെംഗളൂരുവിൽ നിന്ന് അച്ചന് ഒരു തൈ കൊണ്ടുവന്നു കൊടുത്തു. 2011 ജനുവരി ഒന്നാം തീയതി മന്ത്രി കെ.പി. രാജേന്ദ്രൻ, അന്നത്തെ ജില്ലാ കളക്ടർ പ്രേമചന്ദ്രക്കുറുപ്പ്, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നശിച്ചുപോയ വൃക്ഷത്തിന്റെ സ്ഥലത്തുതന്നെ പുതിയ തൈവച്ചു. നനച്ചു വളർത്താനും പൂരങ്ങളിൽ ചവിട്ടി ഒടിഞ്ഞു പോകാതിരിക്കാനും വലിയ സുരക്ഷയാണ് മരത്തിന് നൽകിയിരുന്നത്.
കുമ്പളങ്ങയുടെ വലുപ്പമുള്ള ഒരു കായും ഇതിലുണ്ടായി. ഇതറിഞ്ഞ അച്ചൻ താൻ നട്ടുവളർത്തിയ മരത്തിന്റെ ഫലം കാണാൻ പരസഹായത്തോടെ പൂരപ്പറമ്പിലെത്തുകയായിരുന്നു. വൃക്ഷം സംരക്ഷിക്കപ്പെടണമെന്ന ഉപദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
Comments