ന്യൂഡൽഹി : ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തിന്, പ്രതിസന്ധികളെ മറികടക്കാനാകുന്ന ഭക്ഷ്യ മാനേജ്മെന്റും, ഭക്ഷ്യ സംഭരണവും വളരെ പ്രധാനമാണ്. സഹകരണ മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൃഷി, കിസാൻ ക്ഷേമം, ഉപഭോക്തൃകാര്യം, ബഹുജനവിതരണം, ഭക്ഷ്യവ്യവസായ മന്ത്രാലയത്തിന്റെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സഹകരണമേഖലയിൽ ഭക്ഷ്യധാന്യ സംഭരണശേഷി 700 ലക്ഷം ടൺ വർധിപ്പിക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഈ സംഭരണശേഷി ലോകത്തിലെ ഏറ്റവും വലുതായിരിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംഭരണശേഷി 2150 ലക്ഷം ടണ്ണായി ഉയരും. ഈ ഓരോ ബ്ലോക്കിലും 2000 ടൺ ശേഷിയുള്ള ഗോഡൗണും ഒരുക്കും.
അന്താരാഷ്ട്രതലത്തിൽ, ചൈന, അമേരിക്ക, ബ്രസീൽ, റഷ്യ, അർജന്റീന എന്നിവയ്ക്ക് അവരുടെ വാർഷിക ധാന്യ ഉൽപ്പാദനത്തേക്കാൾ കൂടുതൽ ധാന്യം സംഭരിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ നിലവിലെ ധാന്യ സംഭരണശേഷി 47 ശതമാനം മാത്രമാണ് . അത് മൂലം ധാന്യം പാഴാകുകയും കർഷകർക്ക് വിലകുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വരുകയും ചെയ്യും . ഇന്ത്യയിൽ പ്രതിവർഷം 3100 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ധാന്യ സംഭരണശേഷി വർധിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമായിരുന്നു.
Comments