കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30നാണ് സംഭവം.
ട്രെയിൻ കത്തിച്ചതെന്നാണ് ലഭിക്കുന്ന സൂചന. നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഒരാൾ ക്യാനുമായി കയറിപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശേഷമാണ് ട്രെയിനിൽ നിന്നും തീ ഉയർന്നത്. നിർത്തിയിട്ടിരുന്ന വണ്ടിയായതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനിടയില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബോഗിയുടെ എല്ലാ ഭാഗത്തുനിന്നും തീപടർന്നതിനാൽ സാധാരണ തീപിടിത്തം ആകാനുളള സാദ്ധ്യതയില്ലെന്നും അട്ടിമറി സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
11.15 ഓടെ യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ് ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക്
മാറ്റിയിട്ടതിനു ശേഷമാണ് സംഭവം. തീ ആളിപ്പടർന്നത് കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ ഫയർഫോഴ്‌സിനെ വിളിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി അഞ്ച് മിനിട്ട് കൊണ്ട് തീയണച്ചു. ട്രെയിനിൽ നിന്നും മറ്റുള്ള ബോഗികൾ വേർപെടുത്തിയതിനാൽ ബാക്കിയുള്ള കംപാർട്ട്‌മെന്റിലേക്ക് തീപടർന്നില്ല.
ഒരേ സമയം ബോഗിയുടെ എല്ലാഭാഗത്തും തീ ഒരേ പോലെ പടർന്നുപിടിച്ചതിനാൽ ദ്രാവക രൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് കത്തിച്ചതാകാനാണ് സാദ്ധ്യത. ഭാരത് പെട്രോളിയത്തിന്റെ ഇന്ധന സംഭരണി സ്റ്റേഷന് സമീപത്തായുണ്ട്. അതിലേക്ക് തീപിടിക്കാത്തതിനാൽ വൻ അപകടം ഒഴിവായെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂരിൽമൂന്ന് പേർ മരണപ്പെട്ട തീവെപ്പുണ്ടായത്. സംഭവത്തിൽ ഷാരുഖ് സെയ്ഫിയെന്നയാൾ പിടിയിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അതേ ട്രെയിനിലെ മറ്റൊരു കംപാർ്ട്ട്‌മെന്റ് പൂർണമായും കത്തി നശിച്ചിരിക്കുന്നത്.
Comments