ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡോക്ടറെ ആശുപത്രിക്കുള്ളിൽ നിന്നും അബോധാവസ്ഥയിൽ കണ്ടെത്തി. രാവിലെ ശസ്ത്രക്രിയ നടത്താൻ ചുമതലപ്പെട്ട ഡോക്ടർ ഓപ്പറേഷന് തീയേറ്ററിനുള്ളിൽ മദ്യപിച്ച് മദോന്മത്തനായി കിടന്നുറങ്ങുന്നതായിരുന്നു കാഴ്ച. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. ശസ്ത്രക്രിയക്ക് നിശ്ചയിച്ചിരുന്ന സമയത്തിന് തൊട്ടുമുമ്പാണ് ഡോക്ടറെ ബോധരഹിതനായി കണ്ടെത്തിയത്.
സ്റ്റെറിലൈസേഷൻ സർജറിക്കായി ആശുപത്രിയിൽ ഒമ്പത് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ചികിത്സിക്കാനെത്തിയ ഡോക്ടറെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഡോക്ടർ ബാലകൃഷ്ണനെ ഓപ്പറേഷൻ തീയേറ്ററിൽ കിടന്നുറങ്ങുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
രോഗികൾക്ക് രാവിലെ എട്ട് മണിയോടെ അനസ്‌തേഷ്യ നൽകി ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ശസ്ത്രക്രിയ നടത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രസ്തുത ദിവസം രാവിലെ ഓപ്പറേഷൻ തീയ്യേറ്ററിൽ കൂർക്കം വലിച്ചുറങ്ങുന്ന ബാലകൃഷ്ണനെ ആശുപത്രി ജീവനക്കാർ കണ്ടെത്തുകയായിരുന്നു. ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത്. ഡോക്ടർ സ്ഥിരം മദ്യപാനിയാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ബാലകൃഷ്ണനെ മുമ്പും കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ആരോപണം.
Comments