പട്‌ന: അമിത ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉപേക്ഷിച്ച് നവവധു. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. രണ്ടാഴ്ച മുൻപായിരുന്നു സബ ഖാത്തൂൻ എന്ന യുവതിയുടെയും ഹാജിപൂർ സ്വദേശിയായ ഇലിയാസിന്റെയും വിവാഹം.
ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എപ്പോഴും ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിലുമായിരുന്നു സബ. തുടർന്ന് ഇലിയാസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കണമെന്നും നിർദ്ദേശിച്ചു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചു. സംഭവത്തെ കുറിച്ച് സബ മാതാപിതാക്കളോടും സഹോദരനോടും പരാതിപ്പെടുകയും ചെയ്തു. സഹോദരനുമായുള്ള വാക്കേറ്റം പിന്നാലെ സംഘർഷത്തിലാണ് കലാശിച്ചത്. ഇലിയാസിനെതിരെ തോക്ക് ചൂണ്ടിയ സബയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്റെ മകളുടെ ഫോൺ ഇലിയാസ് തട്ടിയെടുത്തെന്നും സ്വന്തം വീട്ടുകാരോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും മാതാവ് ആരോപിക്കുന്നു. സഹോദരനെ അറസ്റ്റ് ചെയ്യാൻ മുൻകയ്യെടുത്ത ഭർത്താവിനൊപ്പം കഴിയാൻ തയ്യാറല്ലെന്നും വിവാഹബന്ധം വേർപ്പെടുത്തുകയാണെന്നും യുവതി് പോലീസിനെ അറിയിച്ചു.
Comments