ന്യൂഡൽഹി: ബീഹാറിലെ ബത്‌നഹയിൽ നിന്ന് നേപ്പാളിലേക്കുള്ള കാർഗോ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമാദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ സനൗലിയിലും നേപ്പാളിലെ ഭൈരഹവയിലുമുള്ള ചെക്ക് പോസ്റ്റുകൾ ഇരു നേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ഇരു നേതാക്കളും ചേർന്ന് നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചു. ഇന്ത്യയ്‌ക്കും നേപ്പാളിനും ഇടയിലുള്ള മോത്തിഹാരി-അംലെഖ്ഗഞ്ച് ഓയിൽ പൈപ്പ് ലൈനിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ഇരു നേതാക്കളും ചേർന്ന് നിർവഹിച്ചു.
നേപ്പാൾ പ്രധാനമന്ത്രി ദഹലിന്റെ സാന്നിധ്യത്തിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള അടിസ്ഥാനസൗകര്യ വികസനം,ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടുത്തിയ ഏഴ് കരാറുകളുടെ കൈമാറ്റം നടന്നു. ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയും നേപ്പളും തമ്മിലുള്ള സാമ്പത്തികം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകികൊണ്ട് ഇരുവരും ചർച്ചകൾ നടത്തി.
കഴിഞ്ഞ വർഷം ഡിസംബറിൽ അധികാരമേറ്റ പുഷ്പ കമാൽ ദഹൽ മെയ് 31 മുതൽ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ജൂൺ മൂന്ന് വരെ സന്ദർശനം തുടരും. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണ്.
Comments