അബുദാബി: തൊഴിലാളികൾക്ക് ആശ്വാസവാർത്തയുമായി യുഎഇ. രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർബന്ധിത ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിർബന്ധിത ഉച്ചവിശ്രമ നിയമപ്രകാരം ഉച്ചയ്‌ക്ക് പന്ത്രണ്ടര മുതൽ മൂന്ന് മണി വരെയാണ് തൊഴിലാളികളുടെ വിശ്രമ സമയം. ഈ സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുപ്പിക്കാൻ പാടില്ലെന്ന് മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ സമയം ജോലി ചെയ്യിച്ചാൽ അധിക ജോലിയായി കണക്കാക്കി പ്രത്യേക ആനുകൂല്യം നൽകണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടത് സ്ഥാപനങ്ങളാണ്. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിപ്പിച്ചാൽ ഒരു തൊഴിലാളിയ്‌ക്ക് 5000 ദിർഹം എന്ന തോതിലാണ് പിഴ ഈടാക്കുന്നതായിരിക്കും. കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴയായി നൽകേണ്ടി വരിക. പിഴയ്‌ക്ക് പുറമെ കമ്പനിയെ തരംതാഴ്‌ത്തുകയും ചെയുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Comments