മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് നടൻ സുരേഷ് ഗോപിയും നടി അഭിരാമിയും. അഭിനയിച്ച കഥാപാത്രങ്ങളൊക്കെയും ജീവിച്ചു കാണിച്ചു തന്നു എന്ന് പറയാവുന്ന അഭിനേതാക്കൾ. ഇപ്പോഴിതാ നടി അഭിരാമി സുരേഷ് ഗോപിയെക്കുറിച്ചുള്ള ഓർമ്മകളും സിനിമയിലേക്കുള്ള ചുവടുവെയ്പിനെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
പത്രം എന്ന സിനിമയിൽ തന്നെ ക്ഷണിയ്‌ക്കുന്നത് സുരേഷ് ഗോപി (സുരേഷേട്ടൻ) ആയിരുന്നുവെന്ന് നട അഭിരാമി പറഞ്ഞു. ബിജു മേനോന്റെ ജോഡിയായാണ് താരം ചിത്രത്തിലെത്തിയത്. ഒഡീഷനിലൂടെയായിരുന്നു ചിത്രത്തിലേക്കെത്തുന്നതെന്നും അതായിരുന്നു സിനിമയിലേക്കുള്ള ചുവടുവെയ്‌പെന്നും താരം പറഞ്ഞു. സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് അഭിരാമി പറഞ്ഞു. ഏകദേശം അഞ്ച് ചിത്രങ്ങളോളം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയാണ് തന്നെ മലയാള ഇൻഡസ്ട്രിയിൽ പിടിച്ചു നിർത്തിയതെന്നും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ള നല്ല വ്യക്തിത്വമാണെന്നും അഭിരാമി പറഞ്ഞു. തന്റെ പതിനാറാമത്തെ വയസിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും ഒരു സഹോദരൻ എന്ന നിലയിലാണ് ഇന്നുവരെയും അദ്ദേഹത്തിന്റെ സ്ഥാനമെന്നും താരം വ്യക്തമാക്കി. അദ്ദേഹം തനിയ്‌ക്ക് എന്നും നല്ലൊരു മനുഷ്യസ്‌നേഹിയാണെന്നും അഭിരാമി പറഞ്ഞു.
വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അഭിരാമി. തെന്നിന്ത്യൻ സിനിമകളിൽ മികച്ച അവതരണങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമെന്ന പ്രത്യേകതകൂടി അഭിരാമിയ്‌ക്കുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. അടുത്തിടെ മാതൃദിനത്തിൽ ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മ ആയിരിക്കുന്നുവെന്ന സന്തോഷം അഭിരാമി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വളരെ വലിയ സ്വീകാര്യതയായിരുന്നു പോസ്റ്റിനും അമ്മ എന്ന നിലയിൽ അഭിരാമിയ്‌ക്കും ലഭിച്ചത്.
Comments