കൊല്ലം: ആദ്യ വിവാഹം മറച്ചുവെച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ എൽഡി ക്ലർക്ക് അറസ്റ്റിൽ. പഞ്ചായത്ത് വകുപ്പിലെ എൽഡി ക്ലർക്കാണ് തട്ടിപ്പിനെ തുടർന്ന് പിടിയിലായത്. കൊല്ലം കൊട്ടാരക്കര മങ്കോട് സ്വദേശി ശ്രീനാഥാണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
2021 ഫെബ്രുവരിയിലാണ് പ്രതിയുടെ ആദ്യ വിവാഹം നടക്കുന്നത്. ഈ വിവാഹ ബന്ധം നിലനിൽക്കവെയാണ് പ്രതി മറ്റൊരു വിവാഹം കൂടി കഴിക്കുന്നത്. ചീരാണിക്കര സ്വദേശിനിയായ യുവതിയുമായി വിവാഹം കഴിക്കുന്നതിന് ഇവരുടെ മാതാപിതാക്കളുമായി പ്രതി ആലോചന നടത്തി. തുടർന്ന് 2022 മെയിൽ വിപുലമായ ചടങ്ങിൽ 1400-ഓളം ആളുകളെ സാക്ഷിയാക്കി വീണ്ടും വിവാഹിതനായി. ഇതിൽ 70 പവന്റെ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറും പ്രതി സ്ത്രീധനമായി കൈപ്പറ്റി.
വിവാഹശേഷമാണ് ഇയാളുടെ ആദ്യ വിവാഹത്തക്കുറിച്ച് രണ്ടാം ഭാര്യ അറിയുന്നത്. തുടർന്ന് വട്ടപ്പാറ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ശ്രീനാഥിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്മേൽ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവാഹങ്ങളുടെ രേഖാപരമായ തെളിവുകൾ കണ്ടെത്തി. സാക്ഷിമൊഴികളും കണക്കിലെടുത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പ്രതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments