ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ഇന്ത്യയിലെ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും എന്റെ ഹൃദയം തകർക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഈ ദു:ഖകരമായ നിമിഷത്തിൽ കനേഡിയയിലെ മുഴുവൻ പേരും ഇന്ത്യൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്രെയിൻ ദുരന്തത്തിൽ ഇതുവരെ 288 പേരാണ് മരണപ്പെട്ടത്. ആയിരത്തോളം യാത്രക്കാർ ഗുരുതരമായതും സാരമായതുമായ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന യാത്രക്കാർക്ക് വെള്ളം, ഭക്ഷണപ്പൊതികൾ എന്നിവ നൽകുന്നുണ്ടെന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം, ട്രെയിൻ ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്നും മറ്റുമുള്ള കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും റെയിൽ സുരക്ഷാ കമ്മീഷണരുടെ നേതൃത്വത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയ്‌ക്ക് ശേഷം ദുരന്തസ്ഥലത്ത് പുനഃസ്ഥാപനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലസോറിൽ ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിൽ ഒഡീഷ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു.
Comments