എറണാകുളം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ. ആതുരസേവന രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹമെത്തുന്നത്. കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന റിസർച്ച് സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും.
ആഘോഷങ്ങളോട് അനുബന്ധിച്ച് 65 കോടി രൂപയുടെ സൗജന്യ ചികിത്സാ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘സുവനീർ’ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്യും. വൃക്ക, കരൾ, മുട്ട് മാറ്റിവെയ്‌ക്കൽ, ഗൈനക്കോളജി ചികിത്സകൾ ഇത്തവണ സൗജന്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളിൽ 20-25 വർഷമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, വിരമിച്ചവർ എന്നിവരെ ആദരിക്കും. ആശുപത്രി പരിസരത്ത് ഒരുക്കിയിരിക്കുന്ന 10,000-ത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന പന്തലിലാണ് ചടങ്ങ് നടക്കുന്നത്.
1998 മേയ് 17-നാണ് അമൃത ആശുപത്രി അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്യുന്നത്. 800 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1,300-ലേറെ കിടക്കകളും എല്ലാവിധ നൂതന ചികിത്സാ സംവിധാനങ്ങളുമുണ്ട്. 31 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 670 ഫാക്കൽറ്റി അംഗങ്ങൾ, 24 മണിക്കൂർ ടെലിമെഡിസിൻ സേവനം തുടങ്ങിയ അമൃത ആശുപത്രിയിലെ പ്രത്യേകതയാണ്.
Comments