ആലപ്പുഴ: മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ ആറ് പേർ അറസ്റ്റിൽ. മാന്നാർ പോലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടിൽ സിജി, പൂയപ്പള്ളിൽ ജോൺസൺ, വെട്ടുകുളഞ്ഞിയിൽ വിനീഷ്,, കാരാഴ്മ പൗവത്തിൽ സുനിൽ കുമാർ, ചെന്നിത്തല ഒരിപ്രം കണ്ടത്തിൽ ഷിബു, ദ്വാരകയിൽ ബിബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടിൽ ഗോപാലകൃഷ്ണൻ, വലിയകുളങ്ങര ആയില്യം വീട്ടിൽ അമിത്, മാന്നാർ കുട്ടമ്പേരൂർ തയ്യിൽ വീട്ടിൽ നിഖിൽ, എന്നിവർക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്നാണ് അറസ്റ്റ്. ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ആക്രമണത്തിന് ഇരയായവരോട് പ്രതികൾ മദ്യം വാങ്ങുന്നതിനായി 5,000 രൂപ ഫോണിൽ വിളിച്ച് ആവശ്യപെട്ടു. തങ്ങളുടെ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ പ്രകോപിതരായ പ്രതികൾ നേരിട്ടെത്തി ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്കും ഗുരുതര മുറിവുകളാണ് ഏറ്റിരിക്കുന്നത്. പരിക്കേറ്റവരിൽ ഒരാൾക്ക് നെഞ്ചിന് താഴെ വാരിയെല്ലിന് സമീപമായാണ് മുറിവേറ്റിട്ടുള്ളത്. വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് മുൻപ് പ്രതികൾ രക്ഷപ്പെട്ടിരുന്നു.
പിന്നാലെ ആക്രമണത്തിനിരയായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും പ്രതികളെത്തി. തുടർന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ബിബിൻ ഒഴികെയുള്ളവർ വിവിധ ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ കഴിയുന്നവരാണ്. സിജി മാന്നാർ പോലീസ് ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളും ഉണ്ണിബോസ് ചെന്നിത്തലയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയുമാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഗുണ്ടാ ആക്ട് ചുമത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Comments