കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് നയത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും എംബാർഗേഷൻ പോയിന്റ് കൊണ്ടുവരാൻ സാധിച്ചതിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും കണ്ണൂർ എയർപോർട്ടിൽ ഹജ്ജ് ക്യാമ്പുകളുടെ ആരംഭം കുറിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഹജ്ജ് നയത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹജ്ജ് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി. 300 രൂപയായിരുന്നു ഹജ്ജ് രജിസ്ട്രേഷൻ ഫീസ്. ഇത് പൂർണമായും സൗജന്യമാക്കി. അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും ഒരുപോലെയാണ് എന്ന ഉജ്ജ്വല സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ കോട്ട വെട്ടി ചുരുക്കി. എം പാർകേഷൻ കേന്ദ്രങ്ങൾ 10-ൽ നിന്ന് 25-ലേയ്‌ക്ക് ഉയർത്തി. ഏറ്റവും ചുരുങ്ങിയ ചിലവിലാണ് തീർത്ഥാടകർക്ക് ഹജ്ജ് യാത്ര ഒരുക്കിയിരിക്കുന്നത് എന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം കണ്ണൂരിൽ നിന്നും യാത്ര തിരിച്ചു. ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കണ്ണൂർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ 1.30 നാണ് നടന്നത്. 145 പേരടങ്ങിയ സംഘമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിലേക്ക് പുറപ്പെട്ടത്.
Comments