ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മാതൃകയിൽ അയോദ്ധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു.
ഭക്തർക്ക് യാത്ര സുഗമമാക്കാൻ രാമപാതയുടെ ഇരുവശങ്ങളിലായി 20 മീറ്ററോളം റോഡ് വീതികൂട്ടി നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ സഹദത്ഗഞ്ച്-നായഘട്ട് റോഡ് നിർമ്മിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം.
ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ താഴെയുള്ള നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത നിലയുടെ നിർമ്മാണം ആരംഭിക്കുന്നത്. കർണാടകയിലെ ഡോ.ഗണേഷ് ഭട്ട്, ജയ്പൂരിലെ സത്യ നാരായണൻ പാണ്ഡെ, കർണാടകയിലെ അരുൺ യോഗിരാജ് എന്നിവരായിരിക്കും വിഗ്രഹങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിക്കുന്നത്.
കർണാടകയിലെ ഡോ.ഗണേഷ് ഭട്ട് ശ്രീരാമ വിഗ്രഹമൊരുക്കുന്നത് നെല്ലിക്കർ പാറകളിൽ നിന്നും കൊത്തിയെടുത്താണ്. ഇവ കറുത്ത കല്ലുകളാണ്. ഇത് ഭഗവാൻ കൃഷ്ണന്റെ നിറവുമായി സാമ്യമുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ശ്യാംശിലയെന്നും കൃഷ്ണശിലയെന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ സത്യ നാരായൺ പണ്ഡെയാണ് മറ്റൊരു വിഗ്രഹമൊരുക്കുന്നത്. ഇവിടെ വെള്ള നിറത്തിലുള്ള മക്രാന മാർബിൾ കല്ലുകളിലാണ് വിഗ്രഹം കൊത്തിയെടുക്കുന്നത്. മൈസൂരിൽ നിന്നുമുള്ള ശിൽപി അരുൺ യോഗി രാജാണ് മറ്റൊരു വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.
Comments