ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടം നടന്ന ദുരന്തഭൂമിയിൽ വ്യത്യസ്തമായ സമീപനത്തിലൂടെ ജനഹൃദയങ്ങൾ കവർന്നിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മോദി ടീമിൽ ടെക്‌നോളജിയിലും പ്രായോഗികതയിലും ബുദ്ധി വൈഭവത്തിലും മികവുള്ള മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. ആത്മാർത്ഥതയ്‌ക്കൊപ്പം അറിവും കൂടി ചേരുമ്പോഴുള്ള കയ്യടിയാണ് ജനങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിലെ സൗമ്യമുഖനായ ഈ മന്ത്രിയ്‌ക്ക് നൽകുന്നത്. ‘വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്ന ഒരു റെയിൽവേ മന്ത്രിയെ ഇതിന് മുൻപ് കണ്ടിട്ടേയില്ലെന്നായിരുന്നു’ സംവിധായകൻ വിവേക് അഗ്നി ഹോത്രി ട്വീറ്റ് ചെയ്തത്.
https://twitter.com/vivekagnihotri/status/1665016173950300160?s=20
കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ അശ്വിനി വൈഷ്ണവ് 24 മണിക്കൂറിലധികം നേരം അപകടസ്ഥലത്ത് ആത്മാർത്ഥമായി ചെലവഴിച്ച രീതി ജനങ്ങളെയെല്ലാം സ്വാധീനിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറി. മന്ത്രിയെന്ന പ്രതിച്ഛായ പോലും മറന്ന് ഹൃദയത്തിൽ കാരുണ്യമുള്ള ഒരു സാധാരണ മനുഷ്യനെപ്പോലയാണ് അദ്ദേഹം അപകടസ്ഥലം പരിശോധിക്കുന്നത്. മണ്ണിൽ കുത്തിയിരുന്നും പോലീസ് അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം ഏറെ ദൂരം നടന്നും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അശ്വിനി വൈഷ്ണവിന്റെ ശ്രമങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. നിരവധിപ്പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.
ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെയ്‌ക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ മുറവിളി കൂട്ടി, എന്നാൽ അവരുടെ ആ ആവശ്യം അപ്പാടെ പാളിപ്പോയി. രാവെന്നോ പകലെന്നോ നോക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ കണ്ടിട്ട് അത്രയ്‌ക്ക് പിന്തുണയായിരുന്നു അശ്വിനി വൈഷ്ണവിന് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.
അപകടസ്ഥലം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരണസംഖ്യ 500-ന് മുകളിൽ പോകുമെന്നാണ് തന്നോട് ചിലർ പറഞ്ഞതെന്ന പ്രസ്താവനയെ തൊട്ടടുത്ത് നിന്ന അശ്വിനി വൈഷ്ണവ് അപ്പോൾത്തന്നെ നിഷേധിച്ചു. മരണസംഖ്യ 238 വരെ ഉയർന്നേക്കുമെന്നാണ് തങ്ങളുടെ പഠനത്തിൽ നിന്നും മനസ്സിലാക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്തായാലും മരണസംഖ്യ 288 എന്നതാണ് അവസാന കണക്ക്.
അതേസമയം ദുരന്തഭൂമിയായ ബാലസോർ ഒരുസമയത്ത് അദ്ദേഹത്തിന്റെ കർമ്മഭൂമിയായിരുന്നു. ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോർ ജില്ലയുടെയും കട്ടക് ജില്ലയിലും കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 10000-ലധികം പേർ മരണപ്പെട്ട 1999-ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റിൽ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോർ കളക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു.
അന്ന് അനേകായിരം പേരുടെ ജീവൻ രക്ഷിക്കാൻ കളക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചിരുന്നു. 2003-വരെ ഒഡീഷയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി. പിന്നീട് 2010-ൽ അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് രാജ്യസഭാംഗമായി.
Comments