കൊല്ലം: ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ലോക രാജ്യങ്ങളിലെ വിവിധ ജനതയുമായി തട്ടിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ദൈവ വിശ്വാസത്തിന്റെ അളവ് കൂടുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിരീശ്വരവാദികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. വിവിധ രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങൾക്ക് ദൈവ വിശ്വാസം കുറഞ്ഞ് വരുന്നതായി കാണാം- അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ 23 ശതമാനം ആളുകൾ ദൈവ വിശ്വാസമില്ലാത്തവരാണ്. ബ്രിട്ടനിൽ 52 ശതമാനത്തിലധികവുമാണ്. ജപ്പാനിൽ 62 ഉം ചൈനയിൽ 78 ശതമാനവും ഭൗതികവാദികളാണ്. എന്നാൽ ഇന്ത്യയിൽ കേവലം കാൽ ശതമാനത്തിൽ താഴെയാണ് നിരീശ്വരവാദികളുടെ എണ്ണം. നമ്മുടെ സംസ്‌കാരത്തിന്റെ തെളിമയാണ് ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ധർമമാണ് ഇന്ത്യയുടെ മതവും വിശ്വാസവും. ഭാരതത്തിന്റെ സർവ്വ ധർമ സമഭാവന സിദ്ധാന്തത്തിന് 5000 വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ എൻആർഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും അവസാനമായി രാജാവ് എന്നെ ശിക്ഷിക്കാനാരുമില്ല, ഞാൻ സൈന്യത്തിന്റെയും സമ്പത്തിന്റെയും ഉടമയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴാണ് ധർമ ദണ്ഡ് നൽകപ്പെടുന്നത്. നീ ശിക്ഷയ്‌ക്ക് അധീതനല്ല എന്ന് രാജാവിനെ ഉത്ബോധിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ഭാരതത്തിൽ മാത്രമേ ദർശിക്കാനാകൂ. ഇത്തരം ധർമ രീതി മറ്റെവിടെയുമില്ല. ധർമ ചക്രമാണ് ഭാരതീയ പതാകയിൽ ഉള്ളത്. ജി20 രാജ്യങ്ങളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇന്ത്യ പ്രഖ്യാപിച്ചത് മൂന്നു കാര്യങ്ങളാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ധർമ വിചാരം വരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്- പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.
പ്രവാസികളുടെ അദ്ധ്വാനം കൊണ്ട് അഭിവൃദ്ധിപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും അതിൽ അമേരിക്കൻ മലയാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവതരിപ്പിക്കുന്ന ബജറ്റിനേക്കാൾ കൂടുതൽ പ്രവാസികളുടെ സംഭാവന ഉണ്ടെന്നാണ് ഒരു പഠനം പറയുന്നത്. അതിൽ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു ആത്മ സമർപ്പണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഡോക്ടർമാരുടെ ആദ്യ അഞ്ചിൽ ഇന്ത്യക്കാരനുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആറ് ശതമാനം ഇന്ത്യക്കാരുടെ നികുതിയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സാമൂഹിക ശ്രദ്ധയുള്ളവരാണ് മലയാളികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments