യെച്യോൺ: ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഗംഭീര തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ രണ്ട് ദിനം കൊണ്ട് രണ്ട് സ്വർണവും ഒരു വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹീന റെസോവന മല്ലിക് വനിതകളുടെ 400 മീറ്ററിലും ഭരത്പ്രീത് സിംഗ് പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിലും സ്വർണം കരസ്ഥമാക്കി. വനിതകളുടെ 5000 മീറ്ററിലാണ് അന്റിമ പാലിന്റെ വെങ്കല നേട്ടം.
ഭാവിയിലെ സൂപ്പർ താരമായ ഹീന റെസോവന മല്ലിക് 53.31 സെക്കൻഡിലാണ് വനിതകളുടെ 400 മീറ്ററിൽ കീരിടമണിഞ്ഞത്. താഷ്‌ക്കൻഡിൽ ഏപ്രിലിൽ നടന്ന യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 52.98 സെക്കൻഡിൽ സ്വർണം നേടിയിരുന്നു. കേരളത്തിൽ വേരുകളുള്ള അജയ് അരുണാണ് ബെംഗളൂരുവിൽ ഹീനയെ പരിശീലിപ്പിക്കുന്നത്.
55.66 മീറ്റർ എറിഞ്ഞാണ് ഭർത്പ്രീത് സിംഗ് ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയത്. മൂന്നാം റൗണ്ടിലാണ് ഇന്ത്യൻ താരം റെക്കോർഡോടെ സ്വർണം ഉറപ്പിച്ചത്. 5000 മീറ്റർ ഓട്ടം 17 മിനിറ്റ് 11 സെക്കൻഡിലാണ് അന്റിമ പാൽ ഫിനിഷ് ചെയ്തത്. ജാപ്പനീസ് താരങ്ങളാണ് സ്വർണവും വെള്ളിയും സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും വെങ്കലവും അടക്കം അഞ്ച് മെഡലുകളുമായി ജപ്പാനാണ് മുന്നിൽ. രണ്ട് സ്വർണവും ഒരു വെങ്കലവുമായി മെഡൽ പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ.
Comments