കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇഡി മൂന്നാം കുറ്റപത്രം സമർപ്പിച്ചു. കേസിലെ മുഖ്യകണ്ണി കെടി റമീസിനെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കുറ്റപത്രം. കെടി റമീസിന്റെ അറസ്റ്റ് ഏപ്രിൽ അഞ്ചിന് ഇഡി രേഖപ്പെടുത്തിയിരുന്നു.
ഇത് അന്തിമ കുറ്റപത്രമായേക്കാനാണ് സാധ്യത. സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടിൽ 27 പേർ ഉൾപ്പെട്ടതായാണ് ഇഡി കുറ്റപത്രത്തിലുള്ളത്. സരിത്, സന്ദീപ്, എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടിൽ ഇരുപത്തി ഒന്നര കോടി രൂപയുടെ സ്വത്ത് വകകൾ ഇതുവരെ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കേസിൽ പ്രതികളായ നന്ദു എന്ന നന്ദഗോപാൽ, കോഴിക്കോട് സ്വദേശികളായ ടി.എം. സംജു, ഷംസുദ്ദീൻ എന്നിവരുടെ 1.13 കോടി വിലവരുന്ന ഭൂമിയും 27.65 ലക്ഷം വിലവരുന്ന സ്വർണവും ഇഡി പിടിച്ചെടുത്തിരുന്നു. നയതന്ത്ര പാഴ്‌സലുകൾ വഴി ലഭിക്കുന്ന സ്വർണത്തിന്റെ ഒരുഭാഗം സംജുവിനും നന്ദഗോപാലിനും ഷംസുദ്ദീനുമാണ് കൈമാറിയിരുന്നതെന്ന് റെമീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഏപ്രിലിൽ സ്വത്തുക്കൾ പിടിച്ചെടുത്തത്. നന്ദഗോപാലിന്റെ കോയമ്പത്തൂരിലെ ഓഫീസിലും വീട്ടിലും സംജുവിന്റെയും ഷംസുദ്ദീന്റെയും വീടുകളിലും ഏപ്രിൽ 12-ന് ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് പിടിച്ചെടുക്കൽ നടപടി.
Comments