ചെന്നൈ: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനം വകുപ്പ്. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുള്ളതിനാലാണ് ഇന്ന് തുറന്ന് വിടാതിരുന്നത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്‌നാട് നിശ്ചയിച്ചിരുന്നത്. എന്നാൽ തുമ്പിക്കൈയിൽ ഉൾപ്പെടെ പരിക്കുള്ളതിനാൽ തുറന്നുവിടാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
ആനയ്‌ക്ക് ആവശ്യമെങ്കിൽ ചികിത്സ നൽകാനാണ് തമിഴ്‌നാട് സർക്കാറിന്റെ തീരുമാനം. ആനയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ട്. ഈ അവസ്ഥയിൽ വനത്തിലേക്ക് തുറന്നുവിടുന്നത് അനുചിതമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ ആനയെ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി വനം വകുപ്പിനോട് നിർദ്ദേശിച്ചു. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നാളെ പരിഗണിക്കുന്നതിനാലാണ് ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് കോടതി നിർദ്ദേശിച്ചത്. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് പരാതിക്കാരി. ഹർജി നാളെ പത്തരയ്‌ക്ക് മധുര ബെഞ്ചാകും പരിഗണിക്കുക.















