തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം റോഡിലെ എഐ ക്യാമറക്കെണിയിൽ കുടുങ്ങിയത് 28,891 പേർ. ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4776 പേർ.
തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, മലപ്പുറം-545, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർഗോഡ്-1040 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിയമലംഘനത്തിന് ക്യാമറക്കെണിയിൽ പെട്ടവർ.
ഇന്നലെ രാവിലെ ഒൻപതിന് ആദ്യം കുടുങ്ങിയത് തിരുവനന്തപുരം നഗരത്തിലുള്ള മൂന്ന് പേരാണ്. രണ്ട് ബൈക്കുകളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുമാണ് ആദ്യ പിഴ ഈടാക്കിയത്. ആദ്യദിനം പകൽ എട്ട് മണിക്കൂർ തിരക്കേറിയ സമയത്തു പോലും നിയമലംഘനത്തിന്റെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മൂന്നിന് 1.93 ലക്ഷമായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങൾ.
അതേസമയം നിയമലംഘനങ്ങൾ നടത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്‌ക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. ഇതുവരെ ബോധവൽക്കരണ നോട്ടീസ് ആണ് നിയമലംഘനം നടത്തിയവർക്ക് അയച്ചുകൊണ്ടിരുന്നത്. ആദ്യമായി ചെലാൻ അയച്ചപ്പോഴാണ് സോഫ്റ്റ്വെയറിലെ പിഴവ് നാഷ്ണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. വൈകീട്ടോടെ അത് പരിഹരിച്ചു.
എന്നാൽ നിയമലംഘനം നടത്തിയത് കൺട്രോൾ റൂമിൽ സ്ഥിരീകരിച്ച് വാഹന ഉടമയ്‌ക്ക് എസ്എംഎസ് അയയ്‌ക്കുന്നത് ആരംഭിച്ചില്ല. എസ്എംഎസ് അയയ്‌ക്കുന്ന രീതി എന്താണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) അറിയിച്ച് അനുമതി വാങ്ങുന്ന നടപടികളിലെ താമസം കാരണമാണിത്. ഇന്ന് മുതൽ എസ്എംഎസ് അയച്ചുതുടങ്ങും.















