ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം നടന്ന ബാലസോറിൽ സിബിഐ സംഘമെത്തി. ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ മന്ത്രി സൂചിപ്പിച്ചതിന് പിന്നാലെയാണ് സംഘം അപകടം നടന്ന ബാലസോറിൽ എത്തിയത്.
സ്റ്റേഷൻ മാസ്റ്റർക്കും മെയിന്റനൻസ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാൻ അനുവാദമുള്ളു. അതിനാൽ സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്ന് സിബിഐ അന്വേഷിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പ്രമുഖമാദ്ധ്യമത്തിനോട് പറഞ്ഞു.
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കഴിഞ്ഞദിവസം റെയിൽവേ സേഫ്റ്റി കമ്മീഷൻ അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെയും ഇന്നുമായി രണ്ട് ദിവസങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. റെയിൽവേ സേഫ്റ്റി കമ്മിഷണർ ശൈലേഷ് കുമാർ പഥക് ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകൾ, ഇന്റർലോക്കിങ് സംവിധാനങ്ങൾ, റിലേ റൂമുകൾ തുടങ്ങിയവ പരിശോധിച്ചു.
പാളത്തിൽ 4 മില്ലി മീറ്റർ വിടവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രധാന ലൈനിൽ പോയിന്റ് സെറ്റാകാത്തതെന്നുമുള്ള ആരോപണവും പരിശോധിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
Comments