എറണാകുളം: ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട നാല് മലയാളികൾ കഴിഞ്ഞ ദിവസം നാട്ടിൽ മടങ്ങി എത്തി. തൃശൂർ കാള പുല്ലത്തറയിൽ കിരൺ (36), വെള്ളാനി കുറ്റിക്കാട്ട് പറമ്പിൽ ബിജീഷ് (33), അന്തിക്കാട് സ്വദേശികളായ വൈശാഖ് (33), രഘു (48) എന്നിവരാണ് മടങ്ങി എത്തിയത്.
നോർകയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. കൊൽക്കത്തയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇവർ സമീപത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇവരെ സ്വീകരിക്കുന്നതിനായി തൊഴിൽ ഉടമ രതീഷ് മുടവങ്ങാട്ടിലിന്റെ നേതൃത്വത്തിൽ കൂട്ടുകാരും കുടുംബാംഗങ്ങളും എറണാകുളത്ത് നിന്ന് നോർക്ക അധികൃതരുമെത്തി. കഴിഞ്ഞ മേയ് രണ്ടിന് കൊൽക്കത്തയിൽ ബുദ്ധക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണത്തിന് തൊഴിൽ ഉടമ രതീഷ് മുടവങ്ങാട്ടിൽ ഉൾപ്പെടെ എട്ട് പേർ പോയിരുന്നു. രതീഷ് അടക്കം നാലുപേർ ആദ്യം പോന്നു. പിന്നാലെ കോറമണ്ഡൽ എക്‌സ്പ്രസിൽ വരുമ്പോഴാണ് നാലുപേർ ട്രെയിൻ അപകടത്തിൽപെട്ടത്.
Comments