എറണാകുളം: പരീക്ഷ എഴുതാതെ പാസായെന്ന മാർക്ക് ലിസ്റ്റ് പ്രസദ്ധീകരിക്കപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്നും എൻഐസി വെബ്‌സൈറ്റിനാണ് പിഴവുണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. ആർഷോ പരീക്ഷയ്‌ക്ക് ഫീസടയ്‌ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഷോ മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടുകയും പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നെന്ന് രാവിലെ നടത്തിയ പ്രസ്താവനയും അദ്ദേഹം തിരുത്തി.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ കുറ്റക്കാരനല്ലെന്നും എൻഐസി വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റാണ് ഉണ്ടായതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എൻഐസി വെബ്‌സൈറ്റുമായി നിരവധി പരാതികളാണ് ഉയരുന്നതെന്നും ഇക്കാര്യം എൻഐസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം സെമസ്റ്ററിലാണ് ആർഷോ പുനഃപ്രവേശനം നേടിയതെന്നും മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാർത്ത തെറ്റാണെന്നും പ്രിൻസിപ്പൽ പറയുന്നു.
രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എൻഐസി വെബ്‌സൈറ്റിൽ പറയുന്നത് മൂന്നാം സെമസ്റ്റർ പരീക്ഷയ്‌ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്തുവെന്നതാണ്. എന്നാൽ കുട്ടികൾ വന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മൂന്നാം സെമസ്റ്റർ പരീക്ഷയ്‌ക്കായി ആർഷോ ഫീസ് അടച്ചതായി കാമുന്നില്ല. എൻഐസിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇതിന്റെ പിന്നിലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Comments