ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം എയർപോർട്ടുകൾ രാജ്യത്ത് പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഹെലിപോർട്ടുകളും വാട്ടർ എയ്‌റോഡ്രോമുകളും ഉൾപ്പെടെ 220ഓളം വിമാനത്താവളങ്ങൾ രാജ്യത്തുണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒമ്പത് വർഷമായി വ്യോമയാന മേഖലയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാർ 68 വർഷം കൊണ്ട് ചെയ്തത് മോദി സർക്കാർ വെറും 9 വർഷം കൊണ്ട് ചെയ്തുകാണിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 148-ലേക്കെത്തി. അടുത്ത 5 വർഷം കൊണ്ട് ഇത് 200-220 എന്ന സംഖ്യയിലേക്കെത്തിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും സിന്ധ്യ പ്രതികരിച്ചു.
രാജ്യത്ത് ചില മേഖലകളുണ്ടായിരുന്നു. ഒറ്റ വിമാനത്താവളങ്ങൾ പോലുമില്ലാത്ത ചില പ്രദേശങ്ങൾ. എന്നാലിന്ന് അരുണാചൽ പ്രദേശിന് മൂന്ന് പുതിയ എയർപോർട്ടുകളുണ്ട്. സിക്കിമിലും ഒരു എയർപോർട്ട് പ്രവർത്തനക്ഷമമായെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് ആറ് വലിയ മെട്രോകളാണുള്ളത്. ബോംബെ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണിത്. ഈ മെട്രോകളുടെ കപ്പാസിറ്റി 22 കോടിയാണ്. ഈ ആറ് മെട്രോകളുടെയും കപ്പാസിറ്റി അടുത്ത എട്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments