ന്യൂഡൽഹി: നിലവിൽ പണമിടപാടുകൾക്ക് വേണ്ടി നാം ഉപയോഗിക്കുന്ന 500 രൂപ നോട്ടുകൾ പിൻവലിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ നോട്ട് പിൻവലിക്കാനോ പഴയ ആയിരം രൂപ നോട്ട് വീണ്ടും അവതരിപ്പിക്കാനോ റിസർവ് ബാങ്കിന് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ജനങ്ങൾ അനാവശ്യമായ ഊഹാപോഹങ്ങൾ സൃഷ്ടിക്കുന്നത് നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2,000 രൂപാ നോട്ട് പിൻവലിച്ച നടപടിയുടെ പശ്ചാത്തലത്തിലാണ് ആർബിഐ ഗവർണറുടെ പ്രതികരണം. ഇന്ത്യയിൽ പ്രചരിച്ചിരുന്ന 2,000 രൂപാ നോട്ടുകളിൽ അമ്പത് ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി. 1.82 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിലേക്ക് തിരികെ വന്നത്. ആകെ 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000ത്തിന്റെ കറൻസികളാണ് ഇപ്പോഴും പ്രചരണത്തിലുള്ളതെന്നും ആർബിഐ ഗവർണർ അറിയിച്ചു.
മെയ് 19 നായിരുന്നു 2,000 രൂപാ നോട്ട് രാജ്യത്ത് പിൻവലിച്ചത്. ഇന്ത്യയിലെ ഏറ്റവും വിലമതിക്കുന്ന കറൻസി നോട്ടായിരുന്നു ഇത്. സെപ്റ്റംബർ 30 വരെയുള്ള സമയത്തിനുള്ളിൽ ജനങ്ങളുടെ കൈവശമുള്ള 2000 രൂപാ നോട്ടുകൾ ബാങ്കുകൾക്ക് കൈമാറി മാറ്റിയെടുക്കാവുന്നതാണ്.
Comments