ആലപ്പുഴ: മാരാരിക്കുളം ബീച്ച് സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ ഉപവാസം അനുഷ്ഠിക്കാൻ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിയമങ്ങൾ മറികടന്നാണ് കടലും ഏക്കറ് കണക്കിന് തീരപ്രദേശവും മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ഒരു സ്വകാര്യ കമ്പനിക്ക് സർക്കാർ എഴുതി കൊടുക്കുന്നത്. മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് മരാരിക്കുളത്ത് നടക്കുന്നതെന്നും ജൂൺ 9-ന് തുടങ്ങുന്ന ഉപവാസത്തിൽ രാഷ്‌ട്രീയഭേദമന്യേ ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.
‘ഏറെ വിവാദമായ സർക്കാർ നടപടിയുടെ ഭാഗമാണ് മാരാരിക്കുളം ബീച്ച്. നിരവധി പേരാണ് അവരുടെ സമയം ചിലവഴിക്കാനായി ബീച്ചിൽ എത്തുന്നത്. എന്നാൽ, ഈ ബീച്ചും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏക്കറ് കണക്കിന് സ്ഥലവും സർക്കാർ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഏകദേശം 23,000 മീറ്റർ സ്ക്വയർ കടലും 20,000 മീറ്റർ സ്ക്വയർ തീപ്രദേശവും ഒരു സ്വകാര്യ വ്യക്തിക്ക് അഡ്വഞ്ചർ ടൂറിസം നടത്താനെന്ന പേരിൽ വിട്ടു നൽകിയിരിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലറാണ് നിയമവിരുദ്ധമായ കരാറിൽ സർക്കാരിന് വേണ്ടി ഒപ്പ് വെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി സമരരംഗത്ത് ഇറങ്ങുന്നത്. നാളെ രാവിലെ 9 മുതലാണ് ഉപവാസം തുടങ്ങുന്നത്. കെ. സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്’.
‘രാഷ്‌ട്രീയഭേദമന്യേ സമരത്തിൽ എല്ലാവരും പങ്കെടുക്കണം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന, വെറും ആറുമാസം മുമ്പ് തട്ടിക്കൂട്ടിയ ഒരു കമ്പനിക്കാണ് നിയമം മറികടന്ന് മാരാരിക്കുളം ബീച്ച് പിണറായി സർക്കാർ എഴുതി നൽകിയിരിക്കുന്നത്. ആലപ്പുഴ എംഎൽഎ അടക്കമുള്ളവരുടെ ബിനാമി ഇടപാട് ഇതിന് പിന്നിലുണ്ട്. സിപിഎം നേതാക്കളുടെ പേരുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തീരപ്രദേശത്തു നിന്നും മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരമൊരു പദ്ധതി വന്നാൽ മത്സ്യതൊഴിലാളികൾക്ക് ജോലി ലഭിക്കും എന്നു പറഞ്ഞ് പാവങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. കടലും കരയും തീറെഴുതി കൊടുക്കാൻ ഒരു സർക്കാരിനും ഒരു നിയമവും അനുമതി കൊടുക്കുന്നില്ല’- എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
Comments