കരിംനഗർ: ബോട്ടപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് തെലങ്കാന മന്ത്രി. ബി.സി ക്ഷേമ, സിവിൽ സപ്ലൈസ് മന്ത്രി ഗാംഗുല കമലാകറാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കയറാൻ ശ്രമിക്കവെ ഒരു വശത്തേയ്‌ക്ക് ചരിഞ്ഞ് ബോട്ട് മറിയുകയായിരുന്നു. ഇതോടെ മന്ത്രി വെള്ളത്തിലേയ്‌ക്കും വീണു.
കോതപ്പള്ളി മണ്ഡലത്തിലെ ആസിഫ്നഗറിൽ തെലങ്കാന രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. ആഘോഷങ്ങളുടെ ഭാഗമായി ജലാശയം ചുറ്റിക്കാണാൻ ബോട്ടിൽ കയറിയതാണ് കമലാകർ. സുരക്ഷാ ഉദ്യോഗസ്ഥരാണ് മന്ത്രിയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.
മന്ത്രി ബോട്ടിൽ നിന്നും വീഴുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേരത്തെ, കരിംനഗർ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ലോവർ മനേർ അണക്കെട്ടിൽ സ്പീഡ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്യുന്ന സമയത്തും ഗാംഗുല കമലാകർ വെള്ളത്തിൽ വീണിരുന്നു. കരിംനഗർ റൂറലിലെ ചെർളബൂട്ട്കൂരിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജ് തകർന്നും കമലാകർ വീണിട്ടുണ്ട്.
Comments