ആലപ്പുഴ: മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഭാര്യാ സഹോദരൻ വിഷ്ണു. തന്റെ സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം സഹിക്കവയ്യാതെയാണെന്ന് വിഷ്ണു ആരോപിച്ചു. മരണത്തിൽ അന്വേഷണം വേണമെന്നും പോലീസിനെ സമീപിക്കാനാണ് തീരുമാനമെന്നും വിഷ്ണു പറഞ്ഞു.
വിദ്യയെ മാനസികമായും ശാരീരികമായും മഹേഷ് ഉപദ്രവിച്ചിരുന്നതായും ഇയാൾക്കെതിരെ മുൻപും പോലീസിൽ പരാതി നൽകിയിരുന്നുവെന്നും വിഷ്ണു വ്യക്തമാക്കി. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ഇത് കൊലപാതകമായിരുന്നോ എന്ന് സംശയിക്കുന്നതായി അമ്മ രാജശ്രീ പറഞ്ഞു. പ്രതി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഭാര്യാ പിതാവ് ലക്ഷ്മൺ പറഞ്ഞു.
അതേസമയം മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസിയുവിൽ കഴിയുന്ന മഹേഷ് സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീമഹേഷ് കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
Comments