ലോക കേരള സഭയും വിദേശസന്ദർശനങ്ങളും കൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന്യത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികം വീടുകളിൽ നിന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും മലയാളികളുണ്ട്. ലോക കേരള സഭയിൽ ലോക മലയാളിയാണ് പങ്കെടുക്കുന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളാണ് പങ്കെടുക്കുന്നത്. അത്തരത്തിൽ ലോക മലയാളികളെ മുഴുവൻ സഹകരിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ലോക കേരള സഭയിൽ അമേരിക്കയുടെ എല്ലാ ഭാഗത്തും നിന്നുമുള്ള മലയാളികളാണ് പങ്കെടുക്കുന്നത്. അവർ ഇവിടെ നിന്ന് പോയവരാണ്. ഇടയ്‌ക്ക് ഇങ്ങോട്ടും വരാറുണ്ട്. അവരെ സഹകരിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ നിരവധി ഗുണങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടുതൽ നിക്ഷേപം കേരളത്തിലെത്തും. അതുവഴി നവ കേരളം എന്ന ആശയത്തിൽ ഉന്നതവിദ്യാഭ്യസ മേഖലയിലും ഗവേഷണ മേഖലയിലും ധാരാളം ആശയവിനിമയം നടക്കും
അവർക്ക് വേണ്ടി ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. അവർക്ക് ആവശ്യമുള്ള പല കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതിനെ ധൂർത്ത് എന്ന് പറയരുത്. പ്രതിപക്ഷം ഇതെല്ലാം രാഷ്‌ട്രിയമായി പറയുന്നതാണ്. ലോകമലയാളിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ കാര്യമാണ്. അതിനൊപ്പം കേരളത്തിലും നിക്ഷേപങ്ങളുമുണ്ടാകും. കേരളത്തിൽ നിക്ഷേപം ഉണ്ടാകുന്നത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനവും ചില വ്യവസായികളെ കാണുന്നതും വേൾഡ് ബാങ്കുമായി ചർച്ചകളുമാണ് അമേരിക്കയിലെ പരിപാടികൾ എന്നും കേരളവുമായി സഹകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ക്യുബയിലെ പരിപാടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതെല്ലാം കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Comments