ബെംഗളൂരു: കർണാടകയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. അധികാരത്തിലുള്ളതിനാൽ കോൺഗ്രസ് സർക്കാരിന് പാഠ്യപദ്ധതി മാറ്റാനാകുമെങ്കിലും ചരിത്രം മാറ്റാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് എല്ലാവർക്കും അറിയാം. എല്ലായിടത്തും സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണെന്നും അത് മാറ്റാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ പ്രത്യയശാസ്ത്രം ദേശസ്‌നേഹമാണ്. അത് ഇല്ലാതാക്കാനും ഇവിടം ‘മുഗളിസ്ഥാൻ’ ആക്കാനുമുള്ള ശ്രമമാണ് കോൺഗ്രസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. സ്‌കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം വിദഗ്ധർ പരിഷ്‌കരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സിടി രവി രംഗത്തെത്തിയത്.
പാഠപുസ്തകം പരിഷ്‌കരിക്കുമെന്നും അത് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ പറഞ്ഞിരുന്നതായും മന്ത്രി പറഞ്ഞു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റേത് ഉൾപ്പെടെ ബിജെപി അവതരിപ്പിച്ച പാഠഭാഗങ്ങൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്. വിദേശികളായവരുടെയും ജനാധിപത്യത്തിന് എതിരായിരുന്ന മാർക്‌സിനെയും മാവോയെയും കുറിച്ചുള്ള പാഠങ്ങൾ പാഠപുസ്തകത്തിലും ഉൾപ്പെടുത്താം, എന്നാൽ ഹെഡ്‌ഗേവാറിനെ പോലുള്ള ദേശസ്‌നേഹികളെ കുറിച്ചുള്ള പാഠങ്ങൾ ഉണ്ടാകില്ലെങ്കിൽ അതാണ് അസഹിഷ്ണുതയെന്ന് സിടി രവി ചൂണ്ടിക്കാട്ടി.
രാജ്യസ്‌നേഹിയോടുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് സർക്കാരിനെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രത്യയശാസ്ത്രപരമായി എതിർക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഹെഡ്‌ഗേവാറിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാൻ അവർക്ക് ധാർമിക അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments