ഇടുക്കി: മൂന്നാറിൽ കുറഞ്ഞ വിലയിൽ ഭൂമി വാങ്ങി നൽകാമെന്ന വ്യാജേന വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ പാല സ്വദേശി നിഷാദാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചതിന് പിന്നാലെ വെള്ളത്തൂവൽ പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മെയ് 19-നാണ് കേസിനാസ്പദമായ സംഭവം. ടൂറിസം മേഖലയിലെ ഭൂമി കുറഞ്ഞ വിലയ്ക്ക് വാങ്ങി നൽകാമെന്ന് പാലാ സ്വദേശി നിഷാദ് വാഗ്ദാനം നൽകി. തുടർന്ന് ഹോട്ടൽ വ്യാപാരിയിൽ നിന്നും ഇയാൾ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 15 പേരാണ് കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ എട്ടുപേർ അറസ്റ്റിലായി. കേസിലെ മുഖ്യ സൂത്രധാരൻ നിഷാദായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിഷാദിനെ വെള്ളിയാഴ്ച വൈകിട്ടോടെ വെള്ളത്തൂവൽ പോലീസ് പിടികൂടുകയായിരുന്നു.
കോട്ടയത്ത് പാലായിൽ ചീനികുഴിയിൽ തിരക്കഥാകൃത്ത് എന്ന വ്യാജേന വാടകവീടെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. നിഷാദിന്റെ പെൺ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന വീട് പോലീസ് കണ്ടെത്തിയത്. ഹോട്ടൽ വ്യാപാരിയിൽ നിന്നും തട്ടിയെടുത്ത 35 ലക്ഷത്തിൽ 13 ലക്ഷം രൂപയാണ് നിഷാദ് കൈക്കലാക്കിയത്. പിടിയിലാകുമ്പോൾ 11 ലക്ഷം രൂപ ഇയാളുടെ കയ്യിൽ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം കരമന സ്വദേശി ബോസിന്റെ കയ്യിൽ നിന്നാണ് ഭൂമിക്കച്ചവടമെന്ന വ്യാജേന ഇടുക്കിയിൽ വിളിച്ചുവരുത്തിയ ശേഷം 35 ലക്ഷം രൂപ തട്ടിയെടുത്തത്.
നേരത്തെ പിടിയിലായ പ്രതികൾ റിമാൻഡിൽ തുടരുകയാണ്. ഇനി പിടിയിൽ ആകാനുള്ള ഏഴു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. വെള്ളത്തൂവൽ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിഷാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments