കോഴിക്കോട്: യുജിസി നിർദ്ദേശങ്ങൾ പാലിക്കാതെ ക്രമിക്കേടിന് വഴി തെളിച്ച് കാലടി സർവകലാശാല. യുജിസി നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രവേശന നടപടികളാണ് കാലടി സർവകലാശാലയിൽ നടന്നത്. ഇതുവഴി പിഎച്ച്ഡി പ്രവേശനത്തിലും വലിയ ക്രമക്കേടിനായിരുന്നു വഴിവെച്ചത്. പ്രവേശനപരീക്ഷയ്‌ക്ക് 70 ശതമാനവും അഭിമുഖത്തിന് 30 ശതമാനവും വെയിറ്റേജ് എന്നതാണ് യുജിസിയുടെ മാനദണ്ഡം. എന്നാൽ യുജിസി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കഴിഞ്ഞ വർഷം തീരുമാനമെടുത്ത കാലടി സർവകലാശാല ദിവസങ്ങൾക്കകം ഇത് അട്ടിമറിക്കുകയായിരുന്നു.
നിരവധി പരാതികൾ ഉയർന്നതോടെ ഈ നിർദ്ദേശം നടപ്പിലാക്കാൻ കാലടി സർവകലാശാല തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 25-ന് വകുപ്പ് മേധാവികൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം കൈമാറിയിരുന്നു. പിന്നാലെ നാല് ദിവസങ്ങൾക്ക് ശേഷം തീരുമാനം റദ്ദാക്കുകയായിരുന്നു. യുജിസി നിർദ്ദേശങ്ങൾ കണക്കിലെടുക്കേണ്ടതില്ലെന്നും നിലവിലെ രീതിയിൽ പ്രവേശം നടത്തിയാൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു സർവകലാശാല.
പ്രവേശന പരീക്ഷ നടത്താറുണ്ടെങ്കിലും ഇതിന്റെ മാർക്ക് പ്രവേശനത്തിന് മാനദണ്ഡമാക്കാറില്ല. അഭിമുഖം നടത്തിയതിന് ശേഷം സെലക്ഷൻ കമ്മിറ്റി നൽകുന്ന പട്ടിക അതേപടി അംഗീകരിക്കുകയാണ് കാലടി സർവകലാശാലയുടെ പതിവ്. ഈ രീതികളാണ് ക്രമക്കേടുകൾക്ക് തുടക്കമാകുന്നത്. യുജിസി റഗുലേഷൻ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഈ വർഷം വന്നിരുന്നു. എന്നാൽ അതിനെതിരെ കാലടി സർവകലാശാല അപ്പീൽ സമർപ്പിക്കുകയായിരുന്നു. സെലക്ഷൻ കമ്മറ്റി വിചാരിച്ചാൽ യോഗ്യതയില്ലാത്ത ആരെയും തിരുകി കയറ്റാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് കെ വിദ്യയുടേത് ഉൾപ്പെടെ കാലടി സർവകലാശാല നടത്തിയ പ്രവേശനങ്ങൾ.
Comments