ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചു നിർത്താനുള്ള ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമങ്ങൾക്ക് വൻ തിരിച്ചടി. 23 ന് പാട്‌നയിൽ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഉത്ത ർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി അറിയിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു സഖ്യത്തിനൊപ്പവും പോകാനില്ലെന്നും മായാവതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിഎസ്പി വ്യക്തമാക്കി.
നിതീഷ് കുമാർ വിളിച്ചുചേർത്തിരിക്കുന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും എച്ച്എഎം നേതാവുമായ ജിതൻ റാം മാഞ്ചിയും അറിയിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിതീഷ് കുമാറുമായി ഉടലെടുത്തിരിക്കുന്ന തർക്കമാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചന.
ജൂൺ 23 നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പട്‌നയിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരിക്കുന്നത്. ആദ്യം ജൂൺ 12 നായിരുന്നു യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അത് 23 ലേക്ക് മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കേജ്രിവാൾ എന്നിവർ യോഗത്തിലെത്തുമെന്ന് ജെഡിയു അറിയിച്ചിരുന്നു. എന്നാൽ ഹിന്ദി ഹൃദയഭൂമിയെ രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികൾ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത് വിശാല സഖ്യ ശ്രമങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
Comments